വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ പ്രശ്നങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ് എം പി

വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ തേടി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തി.
സംസ്ഥാനം തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് ആയിരുന്നു പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ഈ അലൈൻമെന്റ് പ്രകാരം പദ്ധതിക്കായി വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരുമെന്നും ഇതൊഴിവാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുന:പരിശോധന നടത്തുകയാണെന്നുമാണ് കഴിഞ്ഞദിവസം പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി.

നിരവധി തവണ പാർലമെന്റിൽ സബ്മിഷനിലൂടെയും കത്തുകളിലൂടെയും പദ്ധതി വൈകുന്നതു മൂലം ഭൂവുടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ
പെടുത്തിയിരുന്നു. അപ്പോഴൊക്കെ പദ്ധതിക്ക് അന്തിമ അനുമതി വൈകില്ലെന്നും നഷ്ടപരിഹാരം ഉടൻ കൈമാറുമെന്ന ഉറപ്പായിരുന്നു ലഭിച്ചത്. 
ഈ ഇടപെടലുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച നിരവധി മറുപടികളിലും അലൈൻമെന്റിലെ പ്രശ്നം ഒരിക്കൽ പോലും വ്യക്തമാക്കിയിരുന്നില്ല. 

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടിയും ഓഗസ്റ്റോടെ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞമാസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂലൈ അവസാനത്തോടെ ഈ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കിയതായി പറഞ്ഞിരുന്നു.

പദ്ധതി അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് ഇപ്പോൾ പറയുന്നത് കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുന്ന സ്ഥലമുടമകൾക്ക് ഏറെ വിഷമം ഉണ്ടാക്കുന്നതാണ്. പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത 6500 ഓളം ഭൂവുടമകൾ തങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 

ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.

അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ല.
 ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി അടൂർ പ്രകാശ് പറഞ്ഞു.