പൂജപ്പുര ജയിൽ കഫ്ത്തീരിയയിലെ മോഷണം; പ്രതി പിടിയിൽ, മുൻ തടവുകാരന്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തൻകോട് സ്വദേശിയായ അബ്ദുൾഖാദി ആണ് പിടിയിലായത്. പൂജപ്പുര ജയിലെ മുൻ തടവുകാരനാണ് പിടിയിലായ അബ്ദുൾഖാദി. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയാണ് പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടന്നത്. നാല് ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 15 ജയിൽ അന്തേവാസികളും 10 താത്കാലിക ജീവനക്കാരുമാണ് കഫറ്റീരിയിലെ ജോലിക്കാർ. ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്. താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയാവുന്ന, ഇത്രയും തുക അവിടെയുണ്ടായിരുന്നു എന്നറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. അതിനാൽ തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

കഫ്ത്തീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്താണ് മോഷ്ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്. അവിടെ മേശയിലുണ്ടായിരുന്ന പണമെടുത്തു. അലമാരയിലുണ്ടായിരുന്ന പണവും കവർന്നു. നാല് ദിവസത്തെ കളക്ഷൻ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. 14,15 തീയതികളിലെ വരുമാനം ശനിയാഴ്ച ട്രഷറിയിൽ അടക്കാമായിരുന്നു. പക്ഷെ അടച്ചില്ല. ഞായറാഴ്ചയും നല്ല വരുമാനമുണ്ടായി. ആ പണവും ഉള്‍പ്പെടെയാണ് നാല് ലക്ഷം കഫത്തീരിയക്ക് പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്നത്.