വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്കായി തെരച്ചിൽ

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാണാതായവരിൽ ഒരാൾ രക്ഷപ്പെട്ടു. മറ്റൊരു വള്ളത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിരുന്നു.