പിറകെ നടന്ന് ശല്യം ചെയ്തു, 17കാരിയുടെ ക്വട്ടേഷനില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം: പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്‌തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി നല്‍കി കൊട്ടേഷന്‍ പ്രകാരമാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത് എന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം ജഡ്ജിക്കുന്നില്‍ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. മുന്‍പരിചയക്കാരാണ് പെണ്‍കുട്ടിയും റഹീമും. സിനിമ മേഖലയില്‍ അവസരം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് റഹീം നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നു എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുവിനോട് യുവതി ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് റഹീം ആക്രമിക്കപ്പെട്ടത്. റഹീമിനെ ജഡ്ജിക്കുന്നിലേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന നാലംഗ സംഘം റഹീമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.


ജഡ്ജിക്കുന്ന് പ്രദേശത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ നാട്ടുകാരാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്