കൊച്ചി: സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടന്ന ഇൻകംടാക്സ് റെയ്ഡിൽ നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള തട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ കച്ചവടം നടത്തിയെന്നാണ് കണ്ടെത്തൽ. നെപ്റ്റോൺ എന്ന സോഫ്ട് വെയർ ഉപയോഗിച്ചാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൃത്യമായി ബില്ല് ലഭിക്കുമെങ്കിലും സെർവറിൽ ഇത് രേഖപ്പെടുത്തില്ല. ഇതുവഴി ആദായനികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഐടി വകുപ്പിൻ്റെ കണ്ടെത്തൽ.
ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കോഴിക്കോട് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നെപ്റ്റോൺ സോഫ്ട് വെയർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടക്കുന്നതെന്ന് ഇൻകംടാക്സ് അധികൃതർ അറിയിച്ചു. 2019 മുതൽ 2025 വരെയുളള കാലഘട്ടത്തിലെ വ്യാപാര ഇടപാടുകളിലാണ് അന്വേഷണമെന്നും അധികൃതർ വ്യക്തമാക്കി.