പിരപ്പൻകോട് എന്ന സ്ഥലത്തെ കല്യാണത്തിന്‍റെ കാറ്ററിംഗ് ജോലിക്ക് പോയതായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ്. പതിനൊന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. റബര്‍ മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
അക്ഷയിന്‍റെ ബന്ധുവും നാട്ടുകാരും പറയുന്നത് വളരെ കാലപ്പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണത് എന്നാണ്. ദ്രവിച്ച നിലയിലായിരുന്നു പോസ്റ്റ് നിന്നിരുന്നത്. മരവും പോസ്റ്റും റോഡിലേക്ക് വീണുകിടന്നത് അക്ഷയിന്‍റെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപെട്ടില്ല. കാൽ ലൈനിൽ തട്ടിയതിനെ തുടര്‍ന്ന് അക്ഷയ് തത്ക്ഷണം മരിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. വിനോദ്, അമൽനാഥ് എന്നീ സുഹൃത്താണ് കൂടെയുണ്ടായിരുന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.