സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് അമിതയളവില്‍ മരുന്ന് കഴിച്ച് മരിച്ചനിലയിൽ

കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് അമിതയളവില്‍ മരുന്ന് കഴിച്ച് മരിച്ചു. കുറ്റിപ്പുറം നഗരത്തിലെ അമാന ആശുപത്രിയിലെ നഴ്‌സും കോതമംഗലം പല്ലാരിമംഗലം പുലിക്കുന്നേപ്പടി സ്വദേശി മിഫ്‌ലാജിന്റെ മകളുമായ അമീനയാണ് മരിച്ചത്.

ഇന്നലെ (ശനി) വൈകീട്ട് നാലോടെയാണ് അമീനയെ അമിതയളവില്‍ മരുന്ന് കഴിച്ച് അവശനിലയില്‍ സഹപ്രവര്‍ത്തകർ കണ്ടത്. ഉടനെതന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് അമീന മരിച്ചത്.

കഴിഞ്ഞ രണ്ടര വര്‍ഷമായി അമാന ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു അമീന. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന്(ഞായർ) വൈകിട്ടോടെ പല്ലാരിമംഗലം പുളിക്കുന്നേപ്പടി ജുമാ മസ്ജിദിൽ ഖബറടക്കി. വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അതേ സമയം അമീന മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആശുപത്രി മാനേജര്‍ അബ്ദുറഹ്മാനെ സസ്‌പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.