അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുക്കാട്ടിലെ സ്മാരക ഭൂമിയിൽ സ്വന്തം പേരിലുള്ള ഭൂമിയിൽ. 1957 ൽ വി.എസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെൻ്റ് ഭൂമി. അവിടെ ആയിരിക്കും വിപ്ലവ സൂര്യൻ ഇനി അന്ത്യവിശ്രമം കൊള്ളുക.അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.അതുകൊണ്ടുതന്നെ സംസ്കാര സമയങ്ങളിലടക്കം മാറ്റം വരുത്തേണ്ടിവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം അരമണിക്കൂറാക്കി ചുരുക്കി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലും വി എസിനെ അവസാനമായി കാണാൻ ജനപ്രവാഹമാണ് തടിച്ചുകൂടിയിരിക്കുന്നത്. വിലാപയാത്രയിൽ വഴിനീളെ ജനസഞ്ചയം തന്നെയായിരുന്നു.