തിരുവനന്തപുരം കിഴാറൂർ പശുവെണ്ണറ, കാറാത്തലവിള ബിജിലാൽ കൃഷ്ണ (42) ഇനി ആറു പേർക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ദാനം ചെയ്തത്. കഴിഞ്ഞ ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറിൽ ബിജിലാൽ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടർ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് നന്ദി അറിയിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു