തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വി എസ്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും.നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മകൻ വി എ അരുൺകുമാർ പറഞ്ഞു. വാർധക്യ സഹജമായ അസുഖങ്ങൾ വി എസ് നേരിടുന്നുണ്ട്. നേരിയ ഹൃദ്രോഗ സാധ്യത കണ്ടെത്തിയതിനെത്തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് വി എസ് ഉള്ളത്.സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.