വാൽപ്പാറയിൽ പുലി പിടിച്ച ബാലികയെ കണ്ടെത്താനായില്ല; വീണ്ടും തെരച്ചിൽ തുടങ്ങി, തെരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച നായയും

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ - മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് കാണാതായത്. കുട്ടിയെ പുലി പിടിച്ചത് ഇന്നലെ വൈകിട്ട് നാല് മണിക്കാണ്.കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് - മോനിക്ക ദമ്പതികൾ മൂന്ന് മക്കൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കാൻ ഈ പ്രദേശത്ത് വന്നത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തേയില തോട്ടത്തിൽ നിന്ന് ചാടിവീണ പുലി പിടിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു.

ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പ്രതികൂല കാലാവസ്ഥയും തെരച്ചിൽ ദുഷ്കരമാക്കി. ഇന്ന് രാവിലെ തന്നെ തെരച്ചിൽ പുനരാരംഭിച്ചു.