വന്ദേഭാരത് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയോടുന്നു; ട്രാക്കിൽ മരംവീണത് മൂലം ട്രെയിനുകൾ വൈകുന്നു

കോഴിക്കോട്: ട്രാക്കിൽ മരംവീണതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് മീഞ്ചന്ത മാത്തോട്ടത്ത് ട്രാക്കിൽ മരം വീണതിനെതുടർന്നാണ് ട്രെയിനുകൾ വൈകുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. വൈകിട്ട് മൂന്ന് മണിക്ക് എത്തേണ്ട വന്ദേഭാരത് അഞ്ച് മണിക്ക് മാത്രമെ തിരുവനന്തുരം സെൻട്രൽ സ്റ്റേഷനിൽ എത്തുകയുള്ളു.

ലോകമാന്യതിലകിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് 40 മിനിട്ട് വൈകി ഓടുന്നു. ജാംനഗർ-തിരുവനെൽവേലി എക്സ്പ്രസും 40 മിനിട്ട് വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ലോകമാന്യതിലക്-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് ഒരുമണിക്കൂറും 20 മിനിട്ടും വൈകിയോടുന്നു.

കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രാക്കിൽ മരംവീണ് റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. കോഴിക്കോടിനും കല്ലായിയ്ക്കും ഇടയിൽ ട്രാക്കിൽ മരംവീണതോടെയാണ് മലബാറിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. കണ്ണൂർ, തിരുവല്ല, ഇടവ, ഷൊർണൂർ-നിലമ്പൂർ പാത എന്നിവിടങ്ങളിലും ട്രാക്കിൽ മരംവീണിരുന്നു.

ഇതേത്തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിനുകൾ ഉൾപ്പടെ വൈകിയിരുന്നു. മാവേലി, മലബാർ, ഇന്‍റർസിറ്റി, മുംബൈ സിഎസ്ടി-തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിരുന്നു.