ജാമ്യത്തിന് പിന്നാലെ വേടന് സർക്കാർ വേദി; നാളെ ഇടുക്കിയിൽ റാപ്പ് ഷോ

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി വേടന്റെ പരിപാടി വീണ്ടും ഉൾപ്പെടുത്തിയത്. നാളെ ഇടുക്കിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്റെ റാപ്പ് ഷോ നടക്കുക. വേടൻ അറസ്റ്റിലായതിന് പിന്നാലെ വേടന്റെ പരിപാടി സർക്കാർ റദ്ദ് ചെയ്തിരുന്നു.നാളെ വൈകിട്ട് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് റാപ്പ് ഷോ.
ഏപ്രിൽ 29നായിരുന്നു സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കിയിലെ വേടന്റെ പരിപാടി തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് വേടൻ കഞ്ചാവ് കേസിൽ പിടിയിലാകുന്നത്. തുടർന്ന് പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയെങ്കിലും പുലിപ്പല്ല് കേസിൽ വനംവകുപ്പ് വേടനെ പിന്നീട് അറസ്റ്റ് ചെയ്തു. എന്നാൽ വനംവകുപ്പിന്റെ വാദങ്ങൾ തള്ളി പെരുമ്പാവൂർ കോടതി വേടന്റെ ജാമ്യം അനുവദിച്ചു.കഞ്ചാവ് കേസിൽ പിടിയിലായ വേടനെ മറ്റു കേസുകളിൽ കുടുക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയര്‍ന്നത്. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്.അതേസമയം, വേടനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.വേടന്‍ പാവങ്ങളുടെ പ്രതിനിധിയെന്നും വേടനെ വനംവകുപ്പ് വേട്ടയാടിയെന്നും അദ്ദേഹം പ്രതികരിച്ചിന്നു.