പാകിസ്ഥാന്റെ മൂന്നു സൈനിക വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈലാക്രമണം നടത്തി ‌‌‌

ഡല്‍ഹി ലക്ഷ്യമിട്ട് പാകിസ്ഥാൻ വിക്ഷേപിച്ച ഫത്തേ-2 മിസൈലുകൾ ഹരിയാനയിലെ സിർസയിൽ വച്ച് തകർത്ത് ഇന്ത്യ. ജമ്മു വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണം ഇന്ത്യൻ സേന പരാജയപ്പെടുത്തിയതായും ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾക്ക് മറുപടിയായി ഇന്ത്യ ഇസ്ലാമാബാദ്, റാവൽപിണ്ടി, ലാഹോർ എന്നിവയുൾപ്പെടെ പ്രധാന പാകിസ്ഥാൻ നഗരങ്ങളിൽ തിരിച്ചടിച്ചു. പാകിസ്ഥാനിലെ മൂന്ന് പ്രധാന സൈനിക താവളങ്ങളും സിയാൽകോട്ടിലെയും നരോവലിലെയും പാകിസ്ഥാൻ പോസ്റ്റുകളും ഇന്ത്യ ആക്രമിച്ചു.
ആക്രമണങ്ങളിൽ ഇന്ത്യ വ്യോമ-ഉപരിതല മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിൽ പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന ആയുധങ്ങൾ നഷ്ടമായി. എന്നാൽ ഇന്ത്യയുടെ ആക്രമണത്തിൽ ആളപായമോ ഭൗതിക നഷ്ടമോ ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു.
രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വെള്ളിയാഴ്ച ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള ഇന്ത്യയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാൻ പുതിയ ഡ്രോൺ ആക്രമണം നടത്തിയതിന് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പാക് ആക്രമണങ്ങൾ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ്പൂരിൽ ഒരു റെസിഡൻഷ്യൽ ഏരിയയിലെ ഒരു വീട്ടിൽ പാകിസ്ഥാൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.