ആറ്റിങ്ങലിൽ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

ആറ്റിങ്ങലിൽ  യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു (47)യും ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40)യുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആറിന് രാത്രിയാണ് സംഭവം. കടയ്ക്കാവൂര്‍ സ്വദേശിയായ യുവാവിനെ തിനവിളയില്‍ നിന്നും ബൈക്കില്‍ കയറ്റി ആറ്റിങ്ങലിലെ ബാറില്‍ കൊണ്ടുവന്നു മദ്യം നല്‍കി ബോധം കെടുത്തുകയായിരുന്നു. ശേഷം, യുവാവിനെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ പുറകുവശത്ത് കൊണ്ടുവന്നു മര്‍ദ്ദിച്ച് അവശനാക്കിയാണ് കഴുത്തില്‍ കിടന്ന മൂന്ന് പവന്‍റെ മാലയും 25000 രൂപയും കവര്‍ന്നത്.

ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമം, കൂട്ടാകവര്‍ച്ച അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് രാജു . 1990 മുതലുള്ള കാലയളവില്‍ 30 ഓളം കേസുകളില്‍ പ്രതിയായ രാജു സംഭവത്തിന് ശേഷം തൃശൂര്‍ ചാവക്കാട് ഒളിവില്‍ പോയി. രാജുവിനെ ചാവക്കാട് നിന്നും, പ്രദീപിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.