ഏപ്രിൽ 22 ആണ് ആദ്യമായി സ്വർണവില 75000 ലേക്ക് അടുത്തത്. എന്നാൽ അടുത്ത ദിവസം ഉയർന്ന നിരക്ക് അതുപോലെ കുറഞ്ഞിരുന്നു. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 84,000 രൂപയെങ്കിലും വേണം. ഏപ്രിൽ 17 ആണ് പവൻ വില ആദ്യമായി 71,000 കടന്നത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. കുത്തനെ ഉയരുന്ന സ്വർണവില ആഭരണപ്രേമികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. അക്ഷയതൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകളുമാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തെ സ്വർണവില വർധന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.