ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങൾ ഒരുക്കി കുണ്ടറ താലൂക്കാശുപത്രി

കൊല്ലം :ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങൾ ഒരുക്കി കുണ്ടറ താലൂക്കാശുപത്രി. പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്‌. ഡയാലിസിസ് യൂണിറ്റും വൈകാതെ യാഥാർഥ്യമാകും. പതിറ്റാണ്ടുകൾക്കുമുമ്പ്‌ ഓടിട്ട കെട്ടിടത്തിലാണ് ആശുപത്രി തുടങ്ങിയത്. കുണ്ടറ എംഎൽഎ ആയിരിക്കെ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നടത്തിയ ഇടപെടലാണ് ആശുപത്രിയുടെ വികസനത്തിന് കരുത്തായത്. കിഫ്ബി ഫണ്ടിൽനിന്ന് 76.13 കോടി രൂപയാണ് ബഹുനില മന്ദിരത്തിന്റെ നിർമാണത്തിന് അനുവദിച്ചത്.എല്ലാ സർക്കാർ ആശുപത്രികളെയും മെച്ചപ്പെട്ട സൗകര്യത്തോടെ രൂപപ്പെടുത്താൻ സംസ്ഥാന സർക്കാർ 2020ൽ നടപ്പാക്കിയ ആർദ്രം പദ്ധതിയിലൂടെയും ആശുപത്രിക്കും വികസനത്തിന്റെ പുതുമുഖം കൈവരിക്കാനായി. പ്രദേശത്തെ സാധാരണക്കാരായ കശുവണ്ടി, കയർ, മത്സ്യത്തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്നതാണ് കുണ്ടറ താലൂക്കാശുപത്രി. പുതിയ മന്ദിരം വരുന്നതോടെ 150 കിടക്കയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പേ വാർഡും ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകും. നിലവിൽ ഗൈനക്കോളജി, ഡന്റൽ, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളാണുള്ളത്. പുതിയ ഏഴുനില കെട്ടിടത്തിലേക്ക് ഓർത്തോഡോന്റിക്, സർജറി, ഇഎൻടി, ഒഫ്താൽമോളജി വിഭാഗങ്ങൾ കൂടി എത്തും. രണ്ട് ഓപ്പറേഷൻ തിയറ്റർ, നാല് ഐസിയു, ജനറൽ പേവാർഡ്, സ്‌കാനിങ് ലബോറട്ടറി, എക്‌സ്-റേ, പോസ്റ്റ്‌മോർട്ടം, മോർച്ചറി സൗകര്യം എന്നിവയും സജ്ജമാക്കും. ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഡയാലിസിസ് യൂണിറ്റും പ്രവർത്തനസജ്ജമായി. പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് യൂണിറ്റ്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2022–--23 സാമ്പത്തിക വർഷത്തെ ഫണ്ടിൽനിന്ന്‌ 65 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ഉപകരണങ്ങൾ വാങ്ങിയത്. 2024–--25 വർഷത്തെ പ്ലാൻ ഫണ്ടിൽനിന്ന്‌ 28 ലക്ഷം രൂപ വകയിരുത്തിയാണ്‌ മറ്റ് ക്രമീകരണങ്ങൾ ചെയ്തത്. ഏഴ് ഡയാലിസിസ് യൂണിറ്റുണ്ടാകും. ഒരേ സമയം ആറുരോഗികൾക്ക് പ്രയോജനപ്പെടും. ഇളമ്പള്ളൂർ, കരീപ്ര, എഴുകോൺ തുടങ്ങി കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ രോഗികൾക്കും ഡയാലിസിസ് യൂണിറ്റ് ആശ്വാസമേകും. രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്മാരെയും ഒരു ശുചീകരണത്തൊഴിലാളിയെയും നിയമിച്ചിട്ടുണ്ട്. കൊല്ലം മെഡിക്കൽ കോളേജിലും- ജില്ലാ ആശുപത്രിയിലും വരെ യാത്രചെയ്ത് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ രോഗികൾക്ക് പുതുസേവനം സഹായകരമാകും.