തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ_മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലായിരുന്നു ഭീഷണി സന്ദേശം വന്നത്.
അതേസമയം, നിരന്തരമായി എത്തുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. വ്യാജ ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇ-മെയിൽ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബിൽ നിന്നാണ്. പൊലീസിനെ വട്ടം ചുറ്റിക്കുന്നത് സൈബർ സൈക്കോ ആണെന്നാണ് സംശയം. ഇ മെയിൽ സംബന്ധിച്ച് വിവരങ്ങൾ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പൊലീസ് ആവശ്യപ്പെട്ടു. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് ഇതുവരെ എടുത്തത്.
വ്യാജ ഇ മെയിൽ ബോംബ് ഭീഷണിയിൽ നട്ടംതിരിയുകയാണ് കേരളാ പൊലീസ്. വ്യാജ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് ഏറ്റവും വലിയ പ്രതിസന്ധി. ഏറ്റവും കൂടുതൽ സന്ദേശമെത്തിയത് തിരുവനന്തപുരത്താണ്. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളെടുത്തുവെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടില്ല. ഇ-മെയിൽ ഉണ്ടാക്കിയത് ഡാർക്ക് വെബ് ഉപയോഗിച്ചാണ്. ഹോട്ട്മെയിലിൽ മെയിൽ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബിൽ നിന്നാണ്. വ്യാജ ഭീഷണി സന്ദേശം അയച്ച് പൊലീസിനെ വട്ടം ചുറ്റിക്കുന്ന 'സൈബർ സൈക്കോ' ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.തിരുവനന്തപുരം കളക്ടറുടെ പേരിലും വ്യാജ മെയിൽ ഭീഷണി സന്ദേശം അയച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷ മെയിൽ അയച്ചത്. കളക്ടറുടെ പേരിൽ മെയിലുണ്ടാക്കി കളക്ടർക്ക് തന്നെ മെയിൽ അയച്ചു. ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.