എസ്.എസ്.എല്‍.സി ഫലം മേയ് ഒമ്പതിന്

2024-25 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ജൂണ്‍ രണ്ടിന് ആരംഭിക്കും.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് 3 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിച്ചു.സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി നാല് (2,964) കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഇരുപത്തിയൊന്ന് (4,27,021) വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി.

അതില്‍ ആണ്‍കുട്ടികള്‍ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയാറും (2,17,696) പെണ്‍കുട്ടികള്‍ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചുമാണ് (2,09,325).സര്‍ക്കാര്‍ മേഖലയില്‍ ഒരു ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (1,42,298) വിദ്യാര്‍ഥികളും എയിഡഡ് മേഖലയില്‍ രണ്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി തൊണ്ണൂറ്റി രണ്ട് (2,55,092) വിദ്യാര്‍ഥികളും

അണ്‍ എയിഡഡ് മേഖലയില്‍ ഇരുപത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് (29,631) വിദ്യാര്‍ഥികളുമാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്.



ഇത്തവണ ഗള്‍ഫ് മേഖലയില്‍ അറുന്നൂറ്റി എണ്‍പത്തി രണ്ട് (682) വിദ്യാര്‍ഥികളും ലക്ഷദ്വീപ് മേഖലയില്‍ നാനൂറ്റി നാല്‍പത്തിയേഴ് (447) വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ എട്ട് കുട്ടികളും പരീക്ഷ എഴുതി.