ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിക്ക് മോചനം; കേരളത്തില്‍ തിരിച്ചെത്തി

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസയെ ജോസഫ് മോചിപ്പു. ആന്‍ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ആന്‍ ടെസയുടെ മടങ്ങിവരവ് സുഗമമാക്കി. കപ്പലില്‍ കുടുങ്ങിയ മറ്റ് 16 ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമം നടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ആനിനെ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.
തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ് ആന്‍ ടെസ. പരിശീലനത്തിന്റെ ഭാഗമായി ഒമ്പതുമാസം മുമ്പാണ് ആന്‍ ടെസ എംഎസ്‌സി ഏരിസ് എന്ന കപ്പലില്‍ കയറിയത്. ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്‍ കുടുംബവുമായി സംസാരിച്ചിരുന്നു.ആന്‍ ടെസ ഉള്‍പ്പടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്‍ കുടുങ്ങിയ മറ്റ് മലയാളികള്‍. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഇറാന്‍ കമാന്‍ഡോകള്‍ ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തത്.