അമ്മയെ കാണാനില്ല, കിണറ്റിനരികിൽ ചെരുപ്പ്;പൊലീസിൽ അറിയിച്ചു; പരിശോധനയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. മക്കൾക്കും ഭർത്യ മാതാവിനും ഒപ്പമാണ് സിന്ധു താമസിച്ചു വന്നിരുന്നത്. രാവിലെ 8 മണിയോടെ ഉറക്കം ഉണർന്ന മക്കൾ അമ്മയെ തിരഞ്ഞെങ്കിലും സിന്ധുവിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് ഉച്ചയോടെയാണ് കിണറിന്റെ സമീപം മൊബൈൽ ഫോൺ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മക്കളായ നന്ദുദാസും, വിധുൻദാസും പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിണറ്റിനരികിൽ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്‌സ് എത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.

തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ നിന്നാണ് സിന്ധുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തത്. ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഭർത്താവ് തുളസീദാസ് വർഷങ്ങളായി വിദേശത്താണ്. മക്കൾക്കും ഭർതൃമാതാവിനും ഒപ്പമാണ് സിന്ധു വീട്ടിൽ താമസിച്ചിരുന്നത്. നിയമപരമായ നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.