‘ഒരു ദിവസം 100 പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി’; മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ വിചാരണ

സംസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിദിനം നൂറിലധികം പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ വിചാരണ. 100 ലധികം ലൈസന്‍സ് നല്‍കുന്ന 15 പേരുടെ പട്ടിക ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റുകള്‍ നിയമാനുസരണം നടത്തുന്നില്ലെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ലൈസന്‍സ് നല്‍കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും വകുപ്പ് സംശയിക്കുന്നു.പ്രതിദിനം അറുപത് ലൈസന്‍സ് വരെ നല്‍കാമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എന്നാല്‍ ഇത് തെറ്റിച്ച് 100ലധികം പേർക്ക് ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ടെസ്റ്റ് നടക്കുന്നത്. ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ തെളിയിക്കണം.15 ഉദ്യോഗസ്ഥരോട് ഇന്ന് തിരുവനന്തപുരത്ത് എത്താന്‍ ഗതാഗത കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവര്‍ ടെസ്റ്റ് നടത്തുന്നത് പരിശോധിക്കാന്‍ മൂന്നംഗ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പ്രാക്ടിക്കൽ ടെസ്റ്റിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടാൽ വകുപ്പ് തല നടപടിയും ഉണ്ടായേക്കും.