മഴ മേഘങ്ങൾ എത്തുമോ സെപ്റ്റംബറിൽ; മഴ പെയ്യുമെന്ന പ്രതീക്ഷയ്ക്ക് വകയുണ്ടോ, കാലാവസ്ഥ വിഭാ​ഗം പറയുന്നത്

തിരുവനന്തപുരം: ഓ​ഗസ്റ്റിന് പിന്നാലെ സെപ്റ്റംബറിൽ കേരളത്തിൽ മഴ സാധ്യത വളരെ കുറവെന്ന് കാലാവസ്ഥ വിഭാ​ഗം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബർ മാസത്തെ പ്രവചന പ്രകാരം കേരളത്തിൽ സാധാരണ / സാധാരണയിൽ കുറവ് മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവ് ലഭിക്കാനാണ് സാധ്യത.ഒറ്റപ്പെട്ട ചില മേഖലയിൽ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും കാലാവസ്ഥ വിഭാ​ഗം നൽകുന്നുണ്ട്. അതേസമയം, ഔദ്യോഗികമായി 122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എംഎം ആണ്. എന്നാൽ, ഇതുവരെ ലഭിച്ചത് 911.6 എംഎം മഴ മാത്രമാണ്.

എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%), പാലക്കാട്‌ ( -54%) കോട്ടയം ( -53%) തൃശൂർ (-52%) എന്നിങ്ങനെയാണ് കണക്കുകൾ. മൂന്ന് മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 2576.8 mm) 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.ജൂണിൽ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് ലഭിച്ചത് 260.3 എംഎം മഴ മാത്രമാണ്. 60 ശതമാനമാണ് കുറവ്. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചു. 653. 5 എംഎം ലഭിക്കേണ്ട ജൂലൈ മാസത്തിൽ ലഭിച്ചത് 592 എംഎം മഴയാണ്. ഒമ്പത് ശതമാനത്തിന്റെ കുറവാണ് വന്നത്. 123 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോർഡുമായാണ് ഓഗസ്റ്റ് മാസം അവസാനിച്ചത്.445.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് ആകെ 59.6 എംഎം മാത്രം, 87 ശതമാനം കുറവാണ് ഉണ്ടായത്. അതേസമയം, ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.