175 വര്‍ഷമായി നടക്കുന്ന മീന്‍ വിഴുങ്ങല്‍ ചികിത്സ; പിടയ്‌ക്കുന്ന മീന്‍ വായിലേക്ക്; ഗൗഡ് കുടുംബത്തിന് മാത്രം അറിയാവുന്ന ഔഷധ കൂട്ട് കൂടെ,

175 വര്‍ഷമായി നടക്കുന്ന മീന്‍ വിഴുങ്ങല്‍ ചികിത്സ; പിടയ്‌ക്കുന്ന മീന്‍ വായിലേക്ക്; ഗൗഡ് കുടുംബത്തിന് മാത്രം അറിയാവുന്ന ഔഷധ കൂട്ട് കൂടെ,

 ആസ്‌മ മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ് . ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാര തടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയ പടിയിലെത്തിക്കാമെന്നതാണ് ആസ്മയെ മറ്റ് ശ്വാസതടസ്സ രോഗങ്ങളില്‍നിന്ന് വേറിട്ടതാക്കുന്നത് തന്നെ.

 പല ചികിത്സ രീതികളും ഈ രോഗം ഭേദമാക്കാനായി ഉണ്ട്.അതിലൊരു വിചിത്ര ചികിത്സയാണ് മീൻ വിഴുങ്ങല്‍. ഹൈദരാബാദില്‍ കാലാ കാലങ്ങളായി നടന്നുവരുന്ന ഒരു ചികിത്സ രീതിയാണിത്.

 ഇത്തരത്തില്‍ ആസ്‌മയ്‌ക്ക് ഹൈദരാബാദിലെ ഗൗഡ് കുടുംബത്തിലെ അംഗങ്ങളാണ് ചികിത്സ നല്‍കുന്നത്. ഔഷധം അടങ്ങിയ ജീവനുള്ള മത്സ്യത്തെ ആസ്ത്മ രോഗികള്‍ വിഴുങ്ങുന്നു. കഴിഞ്ഞ 175 വര്‍ഷമായി ഹൈദരാബാദിലെ ഗൗഡ് കുടുംബം ഈ ചികിത്സ നടത്തി വരുന്നുണ്ട്. ആയിരക്കണക്കിനു പേരാണ് മീൻ വിഴുങ്ങല്‍ ചികിത്സക്കായി ഹൈദരാബാദില്‍ കാലാകാലങ്ങളായി എത്തുന്നത്.

മീനിന്റെ വായില്‍ ഔഷധ കൂട്ട് നീറച്ച ശേഷമാണ് ജീവനോടെ അതിനെ ആസ്മ രോഗികള്‍ക്ക് വിഴുങ്ങാൻ നല്‍കുന്നത്. ഔഷധസസ്യങ്ങളുടെ രഹസ്യ കൂട്ട് ഈ കുടുംബാംഗങ്ങള്‍ക്ക് മാത്രമെ അറിയൂ. തലമുറകളായി ചികിത്സയുടെ ഭാഗമായി ഗൗഡ് കുടുംബത്തിന് കൈമാറി വരുന്നതാണിത്.

ജീവനുള്ള മത്തി അല്ലെങ്കില്‍ മുരള്‍ മത്സ്യത്തിന്റെ വായില്‍ ഔഷധം നിറച്ചാണ് രോഗിയുടെ തൊണ്ടയിലേക്ക് ഇറക്കി വിടുന്നത്. ഹൈദരാബാദിലെ നംപള്ളി എക്സിബിഷൻ ഗ്രൗണ്ടിലാണ് മീൻ വിഴുങ്ങള്‍ ചികിത്സ നടത്തുന്നത്. കേരളത്തില്‍ നിന്നടക്കം രോഗികള്‍ ഇവിടെ എത്തുന്നുണ്ട്

മഴക്കാലം ആരംഭിക്കുന്ന ജൂണിലെ 'മൃഗശിര കാര്‍ത്തി' ശുഭദിനത്തിലാണ് മരുന്ന് ഗൗഡ് കുടുംബം നല്‍കുന്നത്. ആസ്മയ്‌ക്ക് ഈ ചികിത്സ ഉത്തമമാണെന്ന് വിശ്വസിക്കുന്നവരെ പോലെ മീൻ വിഴുങ്ങള്‍ ചികിത്സ അശാസ്ത്രീയമാണെന്നും അതിനെതിരെ പ്രതികരിക്കുന്ന വരും ഉണ്ട്.