കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒമ്പതാമത് ദേശീയ സരസ് മേളയ്ക്ക് ആശ്രാമം മൈതാനിയില്‍ തുടക്കമായി.

 തദ്ദേശസ്വയംഭരണമന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. 

ഇതിന് മുന്നോടിയായി കുടുംബശ്രീയുടെ മെഗാ തിരുവാതിര അരങ്ങേറി. ജിലയിലെ 74 സി ഡി എസുകളില്‍ നിന്നും 7400 പേരാണ് മെഗാ തിരുവാതിരയില്‍ പങ്ക് ചേര്‍ന്നത്.

മൃഗസംരക്ഷണ മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സരസ് എക്‌സിബിഷന്‍ പവലിയന്‍ ഉദ്ഘാടനം ശ്രീ. എം മുകേഷ് എം എല്‍ എയും കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ്‌കോര്‍ട്ട് ഉദ്ഘാടനം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റും നിര്‍വഹിച്ചു. 

ശ്രീ.എന്‍ കെ പ്രേമചന്ദ്രന്‍ എംപി,  എം എല്‍ എ മാരായ  ശ്രീ.എം നൗഷാദ്, ഡോ സുജിത് വിജയന്‍പിള്ള, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.ജാഫര്‍ മാലിക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

വൈകിട്ട് ഏഴ് മുതല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി റിതുകൃഷ്ണന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി അവതരിപ്പിച്ചു.

മെയ് ഏഴ് വരെ നടത്തുന്ന മേളയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുക്കുന്നുണ്ട്. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ പ്രദര്‍ശനത്തിനും വിപണത്തിനുമായി 250ല്‍ പരം വിശാലമായ ശീതീകരിച്ച സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. 

മേളയുടെ ഭാഗ്യചിഹ്നമായ നീലു കടുവയുമായി കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ പ്രത്യേക കിഡ്‌സ് സോണും രാജ്യത്തെ രുചി വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ മുപ്പതില്‍പരം ഭക്ഷണ സ്റ്റാളുകള്‍ ഫുഡ് കോര്‍ട്ടിലും ക്രമീകരിച്ചിട്ടുണ്ട്.

ഇടനിലക്കാര്‍ ഇല്ലാതെ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും മികച്ച വിപണി ഉറപ്പാക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ, കലാപരവും സാംസ്‌കാരികവും പരമ്പരാഗതവുമായ പൈതൃക മൂല്യങ്ങളെ അടുത്തറിയുന്നതിന് കൂടി മേള അവസരം ഒരുക്കുന്നു.  

പ്രവേശനം സൗജന്യമാണ്.