*ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു*

നെടുമങ്ങാട്ട് ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിൽ വെച്ച് വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുകയാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. 

നെടുമങ്ങാട് അഴീക്കോട് ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം മെ‍ഡിക്കൽ കോളേജാശുപത്രിയിലെ സൂപ്രണ്ടായ അക്ബറാണ് ഭാര്യ മുംതാസിനെയും മുംതാസിൻ്റെ അമ്മ സഹീറയെയും വെട്ടിയത്. ദൃക്സാക്ഷിയായ മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ട കാഴ്ച അതിദാരുണമായിരുന്നു. വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന 65 കാരിയായ സഹീറയും തൊട്ടപ്പുറത്ത് ദേഹമാസകലം തീപൊള്ളലേറ്റ് കിടക്കുന്ന മുംതാസ് അലി അക്ബറും. ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷമാണ് അലി അക്ബര്‍ ഭാര്യ മുംതാസിനെ വെട്ടിപ്പരിക്കേൽപ്പിച്ചതും തീ കൊളുത്തിയതും. നിലവിളിച്ച് നിന്ന മകളോട് പുറത്തോട്ട് പോവാൻ പറഞ്ഞതിനുശേഷം അലി അക്ബറും സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അലി അക്ബറും ഭാര്യയും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അലി അക്ബര്‍ പലരിൽ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.



മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കന്‍ററി സ്കൂൾ അധ്യാപികയാണ്. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. അലി അക്ബറിനെതിരെ മുാംതാസ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. വീടിൻ്റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിൻ്റെ താമസം, ഭാര്യയും അമ്മയും മക്കളും താഴത്തെ നിലയിലും. അലി അക്ബർ അടുത്ത മാസം സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.