കൊച്ചി കലൂരിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വിറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഗ്രീക്ക് മുന്നേറ്റ താരം ഡിമിത്രിയോസ് ഡയമന്റക്കൊസ് നേടിയ ഇരട്ട ഗോളുകളിലാണ് ആദ്യ പകുതിയിൽ കൊമ്പന്മാർ മുന്നിട്ട് നിൽക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു ആദ്യപകുതിയിൽ. 62 ശതമാനത്തോളം ബോൾ പൊസഷനിൽ കേരള ബ്ലാസ്റ്റേഴ്‌സ് പത്തിന് മുകളിൽ ഷോട്ടുകളാണ് നോർത്ത് ഈസ്റ്റിന്റെ ഗോൾമുഖത്തേക്ക് ഉതിർത്തത്. പല അവസരങ്ങളും നഷ്ടമായത് നിർഭാഗ്യം കൊണ്ട് മാത്രം. ഒടുവിൽ, ബ്രൈസ് മിറാൻഡ എന്ന ക്രോസ്സ് സ്പെഷ്യലിസ്റ്റിലൂടെ കളി വരുതിയിലാക്കി കൊമ്പന്മാർ.ആദ്യ പകുതിയിൽ ഒൻപത് ക്രോസുകളാണ് ഇരു വിങ്ങിൽ നിന്നും കേരളത്തിന്റെ ബോക്സിലേക്ക് എത്തിയത്. ആദ്യ പകുതിയിൽ 42 ആം മിനുട്ടിൽ വിങ്ങറായ ബ്രൈസ് മിറാൻഡ നൽകിയ ക്രോസ് തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ടാണ് ഡിമിത്രി ലീഡ് എടുത്തത്. ആദ്യ ഗോളിന്റെ ആരവങ്ങൾ അവസാനിക്കും മുൻപേ നിറഞ്ഞു കവിഞ്ഞ ഗാലറിയെ വീണ്ടും ആവേശത്തിൽ ആഴ്ത്തി ഡിമിത്രി തന്റെ രണ്ടാമത്തെ ഗോളും നേടി. മധ്യ നിരയിലൂടെ പന്തുമായി കുതിച്ച അഡ്രിയാൻ ലൂണ എതിർനിരയുടെ പ്രതിരോധത്തെ കബളിപ്പിച്ച് നൽകിയ ത്രൂ ബോൾ ഓടിയെടുത്ത ഡിമി ഇടം കാലുകൊണ്ട് തന്റെ കടമ പൂർത്തിയാക്കി.നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റ താരം കുലെ എംബോംബോയ്ക്ക് കേരളത്തിന്റെ ഗോൾ പോസ്റ്റിനു മുന്നിൽ ലഭിച്ച സുവർണാവസരം ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.