ശബരിമല 18ാം പടിയുടെ നിയന്ത്രണം റിസര്‍വ് ബറ്റാലിയന് കൈമാറി

ശബരിമല: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കൈമാറി.
12 മണിക്കൂറിലധികം കാത്തുനിന്ന് ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതില്‍ പൊലീസ് സേനയ്ക്ക് വന്ന വീഴ്ചയാണ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനെ ചുമതല ഏല്‍പ്പിക്കാന്‍ ഇടയാക്കിയത്. 

മുന്‍ കാലങ്ങളില്‍ മിനിട്ടില്‍ 90 പേര്‍ വരെ പടി കയറിരുന്നു. ഈ മണ്ഡലകാലത്ത് ചുമതലയേറ്റ ആദ്യ രണ്ട് ബാച്ചുകളും മിനിറ്റില്‍ 65 മുതല്‍ 70 തീര്‍ത്ഥാടകരെ വരെ പടി കയറ്റിവിടുമായിരുന്നു. എന്നാല്‍, മൂന്നാം ബാച്ച്‌ എത്തിയതോടെ തിരക്കുള്ള ദിവസങ്ങളില്‍ പോലും മിനിറ്റില്‍ പടി കയറുന്നവരുടെ എണ്ണം 40 മുതല്‍ 50 വരെയായി കുറഞ്ഞിരുന്നു. ഇതോടെ മരക്കൂട്ടം മുതല്‍ വലിയനടപ്പന്തല്‍വരെയുള്ള ഭാഗത്ത് ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. 

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ ഉത്തരവ് പ്രകാരം പമ്പ സ്റ്റേഷന്‍ ഓഫിസര്‍ ആയിരുന്ന സുദര്‍ശന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനെട്ടാം പടിയുടെ ചുമതല റിസര്‍വ് ബറ്റാലിയന് കൈമാറാന്‍ തിരുമാനിച്ചത്.