എല്‍.പി.ജി, സി.എന്‍.ജി നിരക്ക് കൂട്ടി;വെള്ളക്കരം,വാഹന,ഭൂമി രജിസ്ട്രേഷൻ ഇന്ന് മുതൽ നികുതി ഭാരം കൂടും

സി.എന്‍.ജിയുടെ നിരക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സി.എന്‍.ജിയുടെ നിരക്ക് 72 രൂപയില്‍ നിന്ന് 80 രൂപയായി. മറ്റ് ജില്ലകളില്‍ 83 രൂപ വരെയാണ് സി.എന്‍.ജിയുടെ വില.

ഇതിനൊപ്പം പാചകവാതക വിലയും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ വാണിജ്യ എല്‍.പി.ജി വില 2256 രൂപ ആയി. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന ബജറ്റിലെ മാറ്റങ്ങളും ഇന്ന് മുതല്‍ നിലവില്‍ വരും. സംസ്ഥാന ബജറ്റിലെ തീരുമാനപ്രകാരം വെള്ളക്കരം അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. വാഹനരജിസ്ട്രേഷന്‍ നിരക്ക് വര്‍ധനയും പ്രാബല്യത്തിലായി. വാഹന ഫിറ്റ്നസ് പുതുക്കല്‍ നിരക്കില്‍ നാലരിട്ടി വരെ വര്‍ധനയും ഇന്ന് മുതല്‍ നിലവില്‍ വരും. ഭൂമി രജിസ്ട്രേഷന്‍ നിരക്കിലും ഇന്ന് മുതല്‍ വര്‍ധനയുണ്ടാകും. ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതിയും പ്രാബല്യത്തിലാവും.

പാരസെറ്റമോള്‍ ഉള്‍പ്പടെ അവശ്യമരുന്നുകളുടെ വില വര്‍ധനയും ഇന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്തെ ദേശീയപാതകളില്‍ ടോള്‍ നിരക്ക് 10 ശതമാനം വരെ വര്‍ധിച്ചു. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ 10 രൂപ മുതല്‍ 65 വരെ വര്‍ധിക്കും. അതേസമയം, പാലിയേക്കരയില്‍ ടോള്‍നിരക്കില്‍ വര്‍ധനയില്ല.