കൊളംബോയിൽ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ വന്‍ പ്രക്ഷോഭം, സംഘര്‍ഷം

കൊളംബോ:ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വന്‍ പ്രതിഷേധം. ലങ്കൻ തലസ്ഥാനത്ത് പ്രസിഡന്റിന്റെ വസതിക്ക് സമീപം ആയിരക്കണക്കിന് ആളുകളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമർത്താൻ അർദ്ധസൈനിക വിഭാഗമായ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രംഗത്ത് ഇറങ്ങിയെന്നാണ് വിവരം. 

ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം.

വ്യാഴാഴ്ച വൈകുന്നേരത്തോടെ, ഡീസൽ ലഭ്യമല്ല, രാജ്യത്തെ 22 ദശലക്ഷം ആളുകളെ 13 മണിക്കൂർ പവര്‍ക്കട്ടിലാണ്. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം ശസ്ത്രക്രിയകൾ ഇതിനകം നിർത്തിയിരിക്കുകയാണ് സർക്കാർ ആശുപത്രികളിൽ.

വൈദ്യുതി പ്രശ്നം മൊബൈൽ ഫോൺ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകൾ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകൾ അണച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പ്രതിസന്ധി രൂക്ഷമായതോടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ജനങ്ങള്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള റോഡിൽ പ്രക്ഷോഭവുമായി എത്തിയത്. പ്രസിഡന്‍റും കുടുംബവും പ്രസിഡന്‍റ് വസതിയില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകാന്‍ ജനക്കൂട്ടം മുദ്രവാക്യം വിളിച്ചു. 

പ്രസിഡന്റിന്റെ ജ്യേഷ്ഠൻ മഹിന്ദ രാജപക്‌സെ ഇപ്പോള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാണ്. ഇവരിലെ ഇളയ സഹോദരന്‍ ബേസിൽ രാജപക്‌സെയാണ് രാജ്യത്തെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മൂത്ത സഹോദരൻ ചമൽ രാജപക്‌സെ കൃഷി മന്ത്രിയും അനന്തരവൻ നമൽ രാജപക്‌സെ കായിക മന്ത്രിയുമാണ്. ഇതിനാല്‍ തന്നെ രാജപക്സെ കുടുംബത്തിന് നേരെക്കൂടിയാണ് പ്രക്ഷോഭം