സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്യൽ:ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ തിരുവനന്തപുരം എയർപോർട്ടിൽപിടിയിൽ

തിരുവനന്തപുരം: സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തിരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍.സൗദി ഇന്ത്യന്‍ എംബസി ജീവനക്കാരനായ ബാലരാമപുരം തേമ്ബാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തിരുന്നതായി ഇയാള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രണവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിമാനമിറങ്ങിയ ഉടന്‍ വിമാനത്താവള അധികൃതര്‍ ഇയാളെ തടഞ്ഞുവെക്കുകയും സൈബര്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഇയാള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ത്രീകളെ ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തിരുന്നതായിട്ടാണ് സൈബര്‍ പൊലീസിന് പരാതി ലഭിച്ചിരുന്നത്. ഇന്റര്‍നെറ്റ് കോളുകളും വിദേശ നമ്പറും ഉപയോഗിച്ചാണ് സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നത്. പരാതിയെത്തുടര്‍ന്ന് കുറേക്കാലമായി ഇയാളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയായിരുന്നു.