ലണ്ടനിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റതിൽ ദുരൂഹത തുടരുന്നു

ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ഇന്ത്യാക്കാരന്‍ കുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.മലയാളി വിദ്യാര്‍ത്ഥിനി സോന ബിജുവിനെ 23കാരനായ ശ്രീരാം അംബര്‍ള എന്ന ഇന്ത്യന്‍ യുവാവാണ് കുത്തിയത്. ഇരുവരും ലണ്ടനില്‍ വിദ്യാര്‍ത്ഥികളാണ്. സോന പാര്‍ട് ടൈം ആയി ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചാണ് ശ്രീരാം സോനയെ കുത്തുന്നത്. സോനയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിയെ അപ്പോള്‍ തന്നെ പിടികൂടിയെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ലണ്ടന്‍ പൊലീസ്. ഇയാള്‍ക്ക് ലണ്ടനില്‍ സ്ഥിരമായ ഒരു വിലാസമില്ലാത്തത് പൊലീസ് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇയാള്‍ സോനയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ഇന്നലെ തെയിംസ് മജിസ്ട്രേറ്റ് കോടതിക്കു മുമ്ബാകെ ഹാജരാക്കി. ഏപ്രില്‍ 25 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ സോനയെ ആക്രമിക്കുന്നത്. വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന സോന ഇയാള്‍ക്ക് ഭക്ഷണം വിളമ്ബുന്ന അവസരത്തിലാണ് ഇയാള്‍ കത്തി എടുത്ത് സോനയെ കുത്തുന്നത്. റെസ്റ്റോറന്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുമ്പോൾ അവരെയെല്ലാം ശ്രീരാം ഭീഷണിപ്പെടുത്തുന്നുമുണ്ട്.

ശ്രീരാമിനെകുറിച്ചോ ഇയാള്‍ സോനയെ ആക്രമിച്ചതിനെകുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ എത്രയും വേഗം ലണ്ടന്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പൊലീസിനെ അന്വേഷണത്തില്‍ സഹായിക്കുന്ന ക്രൈം സ്റ്റോപ്പേഴ്സ് എന്ന ചാരിറ്റി സംഘടനയുമായി ബന്ധപ്പെടാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് സോന പഠിക്കുന്ന ഈസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയിലെ അധികൃതര്‍ അറിയിച്ചു.