ദിലീപും രഞ്ജിത്തും ഒരേ വേദിയില്‍; ദിലീപിൻ്റെ വീട്ടിലല്ല പോയതെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.

ഫിയോക് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു.രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനേയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനേയും ആദരിക്കുന്ന ചടങ്ങായിരുന്നു ഫിയോക് സംഘടിപ്പിച്ചത്.

അതേ സമയം ദിലീപിൻ്റെ വീട്ടിൽ അല്ല താൻ പോയതെന്ന് രഞ്ജിത്ത് പ്രതികരിച്ചു.ഫിയോക് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിലാണ് അവർ ക്ഷണിച്ചിട്ട് പോയത്. ചലച്ചിത്രപ്രവർത്തകരും ആയുള്ള ബന്ധം തുടരുമെന്നും രഞ്ജിത്ത് പറഞ്ഞു.

നേരത്തെ തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുഖ്യാതിഥിയായി നടി ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. അന്നത്തെ ചടങ്ങില്‍ പോരാട്ടത്തിന്റെ പെണ്‍ പ്രതീകമെന്ന് അതിജീവിതയെ വിശേഷിപ്പിച്ച രഞ്ജിത്ത് തന്നെയാണ് ഇപ്പോള്‍ അതേ കേസില്‍ പ്രതിയായ ദിലീപ് പങ്കെടുക്കുന്ന യോഗത്തിലും പങ്കെടുത്തത്.

ദിലീപിനെ ജയിലില്‍ പോയി കണ്ടയാള്‍ തന്നെ അതിജീവിതയെ പെണ്‍പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിച്ച് വേദിയിലേക്ക് ക്ഷണിച്ചതിന്റെ വിരോധാഭാസം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.