വെട്ടേറ്റ നഗരസഭാംഗം മരിച്ചു. മഞ്ചേരി നഗരസഭാംഗം തലാപ്പിൽ അബ്ദുൽജലീൽ(52) ആണ് മരിച്ചത്.

മലപ്പുറം: വെട്ടേറ്റ നഗരസഭാംഗം മരിച്ചു. മഞ്ചേരി നഗരസഭാംഗം തലാപ്പിൽ അബ്ദുൽജലീൽ(52) ആണ് മരിച്ചത്. അബ്ദുൽ ജലീലിന് വെട്ടേറ്റത് ഇന്നലെ രാത്രി പയ്യനാട് വെച്ചാണ്. രണ്ടു പേർ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് വൈകിട്ടോടെയാണ് ആശുപത്രിയിൽ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ രണ്ടു പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. പ്രതികളില്‍ ഒരാള്‍ ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയാണ്. പ്രദേശത്തെ കഞ്ചാവ്-മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികള്‍. 

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സുഹൃത്തുക്കളും നാട്ടുകാരുമായ നാലംഗ സംഘത്തോടൊപ്പം ബിസിനസ് ആവശ്യാര്‍ഥം പാലക്കാട് പോയ ശേഷം തിരിച്ചവരുന്നതിനിടെ പയ്യനാട് താമരശ്ശേരിയില്‍ വെച്ചാണ് കൗണ്‍സിലര്‍ അടക്കമുള്ള സംഘത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. കൗണ്‍സിലറുടെ സംഘത്തിലുണ്ടായിരുന്ന ഒരാളെ താമരശ്ശേരിയില്‍ ഇറക്കി തിരിച്ചുവരുമ്പോഴാണ് അക്രമമുണ്ടായത്. കുട്ടിപ്പാറ-താമരശ്ശേരി റോഡരികില്‍ വെച്ച് മദ്യപിച്ചു ഇരിക്കുന്ന സംഘം കൗണ്‍സിലര്‍ സഞ്ചരിച്ച കാറിന് സൈഡ് നല്‍കാതെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു. ഇരു സംഘവും തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സംഘത്തിലെ ആളെ ഇറക്കി തിരിച്ചുവരുമ്പോള്‍ കുട്ടിപ്പാറയില്‍വെച്ച് നേരത്തെ വാക്കേറ്റമുണ്ടാക്കിയ സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് കാറിന്റെ പിന്‍ഗ്ലാസില്‍ ഹെല്‍മെറ്റ് കൊണ്ട്് എറിഞ്ഞു. ഏറില്‍ പിന്നിലെ ഗ്ലാസിന്റെ ഓരു ഭാഗം തകര്‍ന്നു. ഇതോടെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ അബ്ദുല്‍ ജലീലിനെ തലയുടെ പിന്‍ഭാഗത്ത് മൂര്‍ച്ചയുള്ള ഇരുമ്പു ദണ്ഡ്് കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാദത്തില്‍ തലയുടെ പിന്‍ഭാഗം പിളര്‍ന്നു. തലയില്‍നിന്നും രക്തം ചീറ്റീ ഒഴുകിയതോടെ മൂന്നംഗ അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളാണ് ജലീലിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ ആശുപത്രിയിലുമെത്തിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജലീലിന് ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്റിലേറ്ററില്‍ കഴിയവെ വൈകിട്ട് ആറ് മണിയോടെ മരണപ്പെടുകയായിരുന്നു. വെട്ടിപ്പരിക്കേല്‍പ്പിച്ചതുപോലെയാണ് മുറിവെങ്കിലും വെട്ടിയതല്ലെന്നും, മൂര്‍ച്ചയുള്ള ഇരുമ്പ് കമ്പികൊണ്ട് പിന്‍ഭാഗത്ത് അടിച്ചതിനാല്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത മഞ്ചേരി പൊലീസ് പ്രതികളില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൗണ്‍സലറുടെ കൂടെയുണ്ടായിരുന്നവരില്‍ നിന്നും മൊഴിയെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവും പൊലിസ് ക്‌സറ്റഡിയിലെടുത്തതായി സൂചനയണ്ട്. ഇന്‍സ്‌പെക്ടര്‍ സി.അലവിയുടെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്. പൊലീസ് ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.