മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ ഹോട്ടലിൽ നിന്ന് പിടിച്ചെ‌ടുത്ത ഹാർഡ് ഡിസ്ക് വിദ​ഗ്ധ പരിശോധനയ്ക്ക്

കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ ഹോട്ടലിൽ നിന്ന് പിടിച്ചെ‌ടുത്ത ഹാർഡ് ഡിസ്ക് വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്. 
ഫോർ‌ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലാണ് ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കാറപകടത്തിൽ പെ‌‌ട്ടത്. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ അ‌ടങ്ങിയതാണ് ഹാർഡ് ഡിസ്ക്. ഹാർഡ് ഡിസ്കിന്റെ പാസ് വേർഡ് പൊലീസിനു ലഭിച്ചി‌‌‌ട്ടില്ല. ഐടി വിദ​ഗ്ധരുടെ സഹായത്തോടെ ഹാർഡ് ഡിസ്ക് പരിശോധിക്കും.
ഇക്കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് 2019ലെ മിസ്സ് കേരളയായിരുന്ന അന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ്പായിരുന്ന ഡോ. അഞ്ജന ഷാജനും വൈറ്റിലയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ബൈപ്പാസ് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാഹമോടിച്ചിരുന്ന അബ്ദുഹ്മാനെ പൊലീസ് കസ്റ്റഡിയിലെ‌ടുത്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവർ ഉൾപ്പെ‌ടെയുള്ളവർ ലഹരിയിലായിരുന്നെന്നതിന്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിക്കും. ഇതിനായാണ് ഹോട്ടലിലെ സിസി‌‌ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നത്.