കനത്ത മഴ; മൂന്നിടത്ത് ഉരുള്‍പൊട്ടല്‍, വീടുകള്‍ തകര്‍ന്നു

കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. കോട്ടയം കണമല എഴുത്വാപുഴയില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്.
രണ്ട് വീടുകള്‍ തകര്‍ന്നു. വീടുകളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. രാത്രി 11 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. 
പലരും ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സ്ഥലത്തുനിന്ന് മാറിയിരുന്നു. ഈ മുന്‍കരുതല്‍ വലിയൊരു അപകടം ഒഴിവാക്കി.
പത്തനംതിട്ട കൊക്കാത്തോട് വനമേഖലയിലും ഉരുള്‍പൊട്ടി. ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പിച്ചു. ഒരേക്കര്‍ ഭാഗത്ത് നാല് വീടുകളില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാറ്റിലും വെള്ളം ഉയരുകയാണ്.