ആധാര്‍ കാര്‍ഡ് അടിമുടി മാറുന്നു; പുതിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതലെന്ന് റിപ്പോര്‍ട്ടുകള്‍

ഈ വര്‍ഷം ഡിസംബര്‍ മുതല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) പുതിയ ആധാര്‍ കാര്‍ഡ് വലിയ മാറ്റങ്ങളോടെ പുറത്തിറക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ഡിസൈനും സുരക്ഷാ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും മാറ്റങ്ങള്‍. ആധാര്‍ കാര്‍ഡുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന കാരണം പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുക എന്നതാണ്.


പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

പഴയ ആധാര്‍ കാര്‍ഡുകളിലേതുപോലെ പേര്, ആധാര്‍ നമ്പര്‍, വിലാസം, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വ്യക്തികളുടെ വിശദാംശങ്ങള്‍ പുതിയ ആധാര്‍ കാര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കില്ല. നിലവിലുളള ആധാര്‍ കാര്‍ഡിലേത്‌പോലെ ഫോട്ടോകള്‍ ഉണ്ടാകും. ഏറ്റവും പുതിയതായി ഉണ്ടാകുന്ന സവിശേഷിത നിങ്ങളുടെ എല്ലാ സുപ്രധാന വിവരങ്ങളും അടങ്ങുന്ന ഒരു QR കോഡ് ഉണ്ടാകുമെന്നുള്ളതാണ്.

പേര്, ആധാര്‍ നമ്പര്‍, ജനനത്തീയതി, വിലാസം, ലിംഗഭേദം ബയോമെട്രിക് സ്ഥിരീകരണ ഡാറ്റ തുടങ്ങിയ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ഈ QR കോഡില്‍ ഉണ്ടായിരിക്കും. എല്ലാ വിശദാംശങ്ങളും എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലായിരിക്കും ഇവ ഉണ്ടാവുക.

നിലവിലുള്ള ആധാര്‍കാര്‍ഡിലേത് പോലെ പ്രിന്റ് ചെയ്‌തെടുക്കാനുള്ള വിവരങ്ങള്‍ ഇതില്‍ ഉണ്ടാവില്ല.

ഹോട്ടലുകള്‍, ഓഫീസുകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ക്ക് ഫോട്ടോകോപ്പി ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ ട്രാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ക്യുആര്‍ കോഡ് ഉപയോഗിച്ച് സര്‍ക്കാര്‍ അംഗീകൃത സ്‌കാനറുകള്‍, യുഐഡിഎഐ ഔദ്യോഗിക ആപ്പുകള്‍, വെരിഫിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിങ്ങളുടെ വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.


ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. ആധാര്‍ അടിസ്ഥാനം നിലനിര്‍ത്തുന്ന യുഐഡിഎഐ പറയുന്നത് ഏകദേശം 134 കോടി ആധാര്‍ കാര്‍ഡ് ഉടമകളുണ്ടെന്നാണ്. ആധാര്‍ ഡാറ്റയുടെ സുരക്ഷ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ കഴിഞ്ഞ മാസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു.