കേരളം യുഡിഎഫിനെന്ന് ഭൂരിപക്ഷം സർവേ ഫലങ്ങൾ. ആറോളം സർവേ ഫലങ്ങൾആണ് പുറത്തുവന്നിരിക്കുന്നത്.

ന്യൂഡൽഹി: കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന് നാല് ദിവസം മാത്രമിരിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളം യുഡിഎഫിനെന്ന് ഭൂരിപക്ഷം സർവേ ഫലങ്ങൾ. ആറോളം സർവേ ഫലങ്ങൾആണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ. യുഡിഎഫ് 78 മുതൽ 85 സീറ്റുവരെ നേടും. എൽഡിഎഫ് 56 മുതൽ 66 വരെ. ബിജെപി 2–3 സീറ്റുവരെ.ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് അസമിൽ ബിജെപി വിജയിക്കും. എൻഡിഎ സഖ്യത്തിന് 88–100 സീറ്റുകളും കോൺഗ്രസിന് 24–36 സീറ്റുകളും മറ്റുള്ളവർക്ക് 0–3 സീറ്റുകളും ലഭിക്കും.


പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തും. 125 മുതൽ 145 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അണ്ണാഡിഎംകെ സഖ്യം 65 മുതൽ 80 വരെ സീറ്റുകളും നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ 18 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.പിമാർ‍ക്കിന്റെ സർവേ അനുസരിച്ച് ബംഗാളിൽ ബിജെപിക്ക് 150–175 സീറ്റ് ലഭിക്കും. തൃണമൂലിന് 118–138 സീറ്റ് ലഭിക്കും. മറ്റുള്ളവർ‍ക്ക് 2–6വരെ. ആകെ സീറ്റ്–294. ഭൂരിപക്ഷത്തിനു വേണ്ടത് 118 സീറ്റ്.പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. കോൺഗ്രസിന് 22–26 സീറ്റ്. എഐയുഡിഎഫിന് 3–5 സീറ്റ് ലഭിക്കും. മാട്രിസ് സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 85–95 സീറ്റും കോൺഗ്രസിന് 25–32 സീറ്റും ലഭിക്കും


എക്സിറ്റ് പോളുകള്‍ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.